Thursday, 14 November 2013

അർത്തുങ്കൽ


അർത്തുങ്കൽ പള്ളിയിൽ പോരും ദിനങ്ങളിൽ
ഉത്സവകാല പ്പെരുമ!
പത്മയും വത്സയും ട്രാൻസ്പോർട്ട് കോർപ്പിന്റെ
ഗജരാജ മുദ്രനും പാച്ചിലോട്ടം.
പത്മതൻ ഗർഭത്തിലൊരു പരൽപാർപ്പായി
ഈ ഞാനുമെത്തിയീ കടലിൽ.
പാതിരിത്തത്തകൾ കുർബ്ബാന ചൊല്ലുന്നു
പാതിയേലും കണ്ട് കുമ്പിടേണം.
ഒറ്റനും കണ്ണനും മന്തൻ തലയനും
കേഴുന്നു നീട്ടുന്നു കൈകൾ.
പന്തലിൽ പുണ്യാളപ്രതിമ വഴിയിലെ
കടലിനെ കണ്ടങ്ങ്‌ നിന്നു.
സ്വർണ്ണക്കഴുന്നുകൾ വെള്ളിപ്പീലാസയിൽ
പട്ടു തൂവാലയിൽ മിന്നി
ഇത് നല്ല കൗതുകം, കുത്തിയ ശരവും
പിന്നേറിയ കഴുവുമാഭരണം!
ഫീസായി വീഴുന്ന നോട്ടുകൾ ചില്ലറ- 
ത്തുട്ടുകളെണ്ണിക്കഴുകർ.
കടലിന്റെ  വഴിയിലേയ്ക്കെത്തി, പിന്നീട് ഞാൻ
തെങ്ങിന്റെ മധുരവും തേടി
തോപ്പിലെ ഷാപ്പിന്റെ മൂന്നാം മുറി-
യെനിയ്ക്കൊഴിവായി കിട്ടി ഹാ ഭാഗ്യം!
കടലിന്റെ പ്രകടനം തീരത്ത്, കാണുവാൻ
പട തന്നെയുണ്ടേയരുകിൽ    
കടലമ്മ കള്ളിയെന്നെഴുതിയ കുഞ്ഞിന്റെ
പിറകേ തിരമാല വെറുതേ.
നുരയുന്ന മധുരം ഞാൻ തനിയെ നുകരവേ
അവിടെത്തി രണ്ടു പേർ സ്ഥലമില്ലാതെ
കണ്ടു പരിചയം, അല്ലാരിത് നമ്മുടെ-
പുണ്യാളൻ കൂടെയാര്, അയ്യപ്പ സ്വാമിയോ!
അനുവാദമേകി ഞാൻ സ്ഥലമിത് പരിമിത-
മെന്നാലും നമ്മൾക്ക് പങ്ക് വെയ്ക്കാം.
അവരെന്നെ നോക്കി ചിരി തൂകി പിന്നീട്
ഗഹനമാം ചർച്ചയിൽ മുഴുകിയേവം.
ഒരു കെട്ട് കടലാസ് ഡസ്ക്കിൽ വിരിച്ചിട്ടു,
ചോരയൊലിക്കുന്ന ഭൂമിപ്പടം
നിളയുടെ മാറിടം മണലില്ലാ കടലോരം
മുലപോയ സഹ്യന്റെ നെഞ്ചിൻ കൂടും
അയ്യപ്പ സ്വാമി തൻ ഭൂത ഗണങ്ങടെ
വിന്യാസമത്രേ പരിഹാരമേകം. 
ഒഴു കെട്ടിയണയുടെ താഴത്ത് പാർക്കണം
ഭൂതത്താൻമാരുടെ  വലിയ ഗണം
എരുമേലിച്ചെരുവിന്റെ മല പോയ പാട്ടില്
കരുതലായ്‌ വെയ്ക്കണം ചെറിയ ഗണം
ഒരു നാര് വട വേരിൽ ശലഭ ചിറകടി
വിറയോർക്കും  സഹ്യന് വേണം ഗണം
വിന്യാസ ചർച്ചകൾ നീണ്ട് പിന്നെ കൊടും-
തർക്കമായ് ഗണസംഖ്യ കമ്മിയത്രെ!
ഒരു ചെറു തോണ്ടലിൽ ശ്രദ്ധ വിളിച്ചു ഞാൻ
സന്നദ്ധനാണേ ഗണാംഗമാകാൻ
ഒരു ചെറു പുഞ്ചിരി നന്ദിയായ് തന്നിട്ട്
ദൈവങ്ങളവർ രണ്ടും യാത്രയായി
ഇരുകാല് വെയ്ക്കുവാൻ നിലയെന്നൊന്നില്ലെങ്കിൽ
വഴിപാടതത്രയും   പാഴ്!

No comments:

Post a Comment